ബിപിൻ ബാലറാം
കേരളത്തിൽ ഇന്ന് ഏറ്റവും ലാഭമുള്ള വാണിഭം അക്ഷരമാണ്. പുസ്തകചന്തകളേയും സാഹിത്യോത്സവങ്ങളേയും കൊണ്ട് കേരളത്തിന് ശ്വാസം മുട്ടുന്നു. "മഹാന്മാ"രായ സാഹിത്യകാരന്മാരെ മുട്ടിയിട്ട് വഴിനടക്കാൻ പറ്റുന്നില്ല. ഇവർ പരസ്പരം ചൊരിയുന്ന പുകഴ്ത്തലുകളും വാഴ്ത്തുപാട്ടുകളും കൊണ്ട് സമൂഹമാധ്യമങ്ങളിലും രക്ഷയില്ല. "എന്നെ പുകഴ്ത്തീടിൽ നിന്നെ പുകഴ്ത്തീടാം" എന്നതാണ് ഇന്ന് കേരളത്തിന്റെ സാഹിത്യവാണിഭരംഗത്തെ ആപ്തവാക്യം. മലയാള സാഹിത്യ-ധിഷണ രംഗത്തെ ഈ ജീർണ്ണത ദുഃഖകരമാണ്, എന്നാൽ ഒട്ടും തന്നെ ആശ്ചര്യജനകമല്ല. രാഷ്ട്രീയവും സ്നേഹവും മരണവും വാത്സല്യവുമെല്ലാം വാണിഭവസ്‌തുക്കൾ ആവുമ്പോൾ അക്ഷരത്തിന് മാത്രമായി മാറി നിൽക്കാൻ ആവില്ലല്ലോ.അക്ഷരത്തെ മൊത്തമായും ചില്ലറയായും വില്പനക്ക് വെച്ചിരിക്കുന്ന സമകാലിക കേരളീയസാഹചര്യത്തെ വെല്ലുവിളിച്ചു കൊണ്ടാണ് എം. പി. രാധാകൃഷ്ണന്റെ "മൃത്യുസന്ധി: എഴുത്തിന്റെ പണിപ്പുരകൾ" എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത് (മൃത്യുസന്ധി: എഴുത്തിന്റെ പണിപ്പുരകൾ, എം. പി. രാധാകൃഷ്ണൻ, മഹാത്മാ പബ്ലിക്കേഷൻസ്, തലശ്ശേരി, ആഗസ്റ്റ് 2024).
വിപണിയുടെയും വ്യവസ്ഥയുടെയും തമസ്കരണം എം. പി. രാധാകൃഷ്ണനെ പോലെ ഇത്രയും രൂക്ഷമായി നേരിട്ട മറ്റൊരു എഴുത്തുകാരൻ നമുക്കിടയിൽ ഉണ്ടോ എന്നത് സംശയമാണ്. വിപണിക്ക് വഴങ്ങാത്തവരുടെയും, അതിന് വേണ്ടാത്തവരുടെയും, വ്യവസ്ഥയുടെ നേർവരയിൽ നടക്കാൻ കൂട്ടാക്കാത്തവരുടെയും, സ്വയം പരിഹാസ്യരാവാൻ തയ്യാറാവാത്തവരുടെയും അരികുവത്കരണം ജീർണ്ണിച്ച മുതലാളിത്തത്തിൽ സാധാരണമാണ്. എങ്കിലും, രാധാകൃഷ്ണന്റെ കാര്യത്തിൽ അത് പതിവിലും രൂക്ഷമാണ്. ഇതിന് കാരണം അദ്ദേഹത്തിന്റെ എഴുത്തിലെ തീതുപ്പുന്ന ഉള്ളടക്കമാണ്. അങ്ങനെ നോക്കുമ്പോൾ ഈ പുസ്തകം വിപണിയോടും, പുസ്തകകച്ചവടക്കാരോടും, വിപണിനിർമ്മിതമായ വ്യാജ ബുദ്ധിജീവി ബിംബങ്ങളോടും ഉള്ള ഒരു തുറന്ന വെല്ലുവിളി തന്നെയാണ്.
എം. പി. രാധാകൃഷ്ണൻ പിന്തുടരുന്ന വിശകലനരീതിശാസ്ത്രത്തോടും അതുപയോഗിച്ച് അദ്ദേഹം നടത്തുന്ന വിശകലനങ്ങളിൽ ചിലതിനോടും ഈ ലേഖകന് വിയോജിപ്പുണ്ട്. എങ്കിലും ഈ പുസ്തകത്തിലെ ലേഖനങ്ങളും പഠനങ്ങളും ഇന്നത്തെ പരിസരത്തിൽ അത്യന്തം പ്രാധാന്യമർഹിക്കുന്നവയാണ് എന്നാണ് എന്റെ ബോധ്യം. അതിന് പ്രധാനകാരണം ഇതിലെ ധൈഷണിക സത്യസന്ധതയാണ്. രാധാകൃഷ്ണന്റെ ലേഖനങ്ങൾ സത്യത്തെ മുഖാമുഖം കാണുന്നു, യാഥാർഥ്യത്തെ വിചാരണ ചെയ്യുന്നു, ജീർണ്ണതകളെ തുറന്നുകാട്ടുന്നു, വ്യവസ്ഥയുമായി സമരസപ്പെടാനുള്ള എല്ലാ പ്രലോഭനങ്ങളെയും വാക്കിന്റെ ശക്തി കൊണ്ട് എതിർത്ത് തോൽപ്പിക്കുന്നു.
വിപണിക്ക് വേണ്ടി അക്ഷരങ്ങളെ വെട്ടിമുറിക്കാൻ രാധാകൃഷ്ണൻ തയ്യാറല്ല എന്ന് പുസ്തകത്തിലെ ലേഖനങ്ങളിൽ നിന്നും വ്യക്തമാണ്. ഭരണവർഗ്ഗത്തിന് അരുചി തോന്നാൻ ഇടയുള്ള ഒരു വിഷയവും സ്പർശിക്കാതിരിക്കുക എന്ന പുസ്തകവാണിഭരംഗത്തെ "നല്ലശീല"വും രാധാകൃഷ്ണൻ പിന്തുടരുന്നില്ല. പൊതുബോധത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അദ്ദേഹത്തിൽ നിന്നും ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല, അതിന്റെ പൊള്ളത്തരങ്ങൾ പുസ്തകം നിരന്തരം തുറന്നു കാണിക്കുന്നു. അങ്ങനെ ചെയ്യാൻ ഒരു എഴുത്തുകാരൻ പ്രതിജ്ഞാബദ്ധനാണ് എന്ന് രാധാകൃഷ്ണൻ ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്: "എന്താണ് പൊതുരുചി: അസാധാരണവും അവ്യക്തവും മൗലികവുമായ എന്തിനെയും നശിപ്പിക്കുന്നതോ, അത്. അജ്ഞതയുടെ സങ്കേതമാണത്. അജ്ഞതയുടെ ആലിംഗനമേറ്റ് അജ്ഞതയിൽ തഴച്ചുവളരുന്നു. ദ്രോഹകരമായ ചിന്തയാണ് പൊതുരുചി.... മൗലികവും സ്വതന്ത്രവുമായ വിമർശനം പൊതുരുചിയുമായുള്ള സംഘട്ടനമാണ്, അവസാനിക്കാത്ത സംഘട്ടനം". തന്റെ രചനാജീവിതത്തിന്റെ തുടക്കഘട്ടത്തിൽ തന്നെ രാധാകൃഷ്ണൻ എഴുതിയ ഈ വരികളുടെ ഉള്ളടക്കം പൊതുബോധത്തെ കുറിച്ചുള്ള മാർക്സിന്റെ നിരീക്ഷണവുമായി ചേർന്നു നിൽക്കുന്നതാണ്. ക്യാപിറ്റൽ ഒന്നാം വോള്യത്തിന്റെ മുഖവുരയിൽ മാർക്സ് എഴുതുന്നു: "I welcome every opinion based on scientific criticism. As to the prejudices of so-called public opinion, to which I have never made concessions, now, as ever, my maxim is that of the great Florentine: 'Segui il tuo corso, e lascia dir le genti.' [Go on your way, and let the people talk]."
1969 മുതൽ 2024 വരെയുള്ള എം. പി. രാധാകൃഷ്ണന്റെ പ്രധാനപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം. ഈ ലേഖനങ്ങളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് ആദ്യം അനുഭവപ്പെടുന്നത് അവയിലെ കാവ്യാംശം തന്നെയാണ്. കോവിലൻ, ഒ. വി. വിജയൻ, ടി. കെ. രാമചന്ദ്രൻ എന്നിവരെ കുറിച്ച് ഒരു ലേഖനത്തിൽ രാധാകൃഷ്ണൻ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: "അവരിലെല്ലാം മുന്തിനിന്നത് കവിയുടെ സംവേദനക്ഷമതയായിരുന്നു. ജീവിതത്തിന്റെ പൈതൃകമെന്നോണം വേദനയുടെ ഒരു വൻ ഭാണ്ഡം ഇവരുടെയെല്ലാം മുതുകത്തുണ്ടായിരുന്നു. വേദനയെ വാക്കുകളായി പരിണമിപ്പിക്കുന്ന രാസവിദ്യയാണ് കവിത. ഇവരുടെ ആഖ്യാനങ്ങളിലെല്ലാം കാതലായ കാവ്യാംശം ഉണ്ടായിരുന്നു." ഇത് രാധാകൃഷ്ണന്റെ കാര്യത്തിലും ശരിയാണ്, ഒരു കവിയുടെ സംവേദനക്ഷമതയാണ് അദ്ദേഹത്തെയും നയിക്കുന്നത്.
ഇതിന്റെ ഉദാഹരണങ്ങൾ ഈ പുസ്തകത്തിലുടനീളം നമുക്ക് കാണുവാൻ സാധിക്കും. ഒരിടത്ത് രാധാകൃഷ്ണൻ ചോദിക്കുന്നു: "സത്യസന്ധതയുമായുള്ള അനന്തമായ വാഗ്വാദമല്ലേ ഏതു പ്രതിഭയുടെയും ജീവിതം?" തന്റെ ഇരുപതാം വയസ്സിൽ എഴുതിയ 'കാതലുള്ള ധിക്കാരി' എന്ന ലേഖനത്തിലെ ഈ വാക്യം ഒരു അസാമാന്യ പ്രതിഭയുടെ മിന്നലാട്ടം നമുക്ക് കാണിച്ച് തരുന്നുണ്ട്. താരതമ്യേന പുതിയ ഒരു ലേഖനത്തിൽ രാധാകൃഷ്ണൻ പറയുന്നു: "ജീവിതം എന്നും ഇല്ലായ്മയുടെ പണിപ്പുര തന്നെ. ഇല്ലായ്മയുടെ ഈ മഹാസംഭരണിയിൽ നിന്നും ഊർജ്ജം സംഭരിക്കുന്നവരുണ്ട്. പരമ്പരാഗതമായി അമ്മമാർ അക്കൂട്ടത്തിൽ പെടുന്നു. ഇല്ലായ്മയുടെ അതിരുകാണാവിസ്താരത്തിൽ ഒരു വാടാമലരായി വിരിയുന്ന മാതൃഹൃദയം ഭൂമിയിലെ മഹാത്ഭുതങ്ങളിൽ ഒന്നാണ്. മാതൃഹൃദയം ഒരു ജാലവിദ്യ കണക്ക് ഇല്ലായ്മയെ സ്നേഹത്തിന്റെ ഉണ്മയാക്കി പരിണമിപ്പിക്കുന്നു." 'പച്ചമനുഷ്യന്റെ സൗന്ദര്യശാസ്ത്രകൻ' എന്ന ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: "വ്യാമോഹങ്ങളുടെ ചുടലയിലാണ് അവബോധത്തിന്റെ അഗ്നിപുഷ്പങ്ങൾ പൂക്കാറ്".
പുസ്തകത്തിനെഴുതിയ മുഖവുരയിൽ എം. പി. ബാലറാം ചോദിക്കുന്നത് "സിദ്ധാന്തശാഠ്യ"ങ്ങൾ ഉപേക്ഷിച്ച് രാധാകൃഷ്ണന്റെ എഴുത്തുകളെ സമീപിക്കാൻ വായനക്കാർക്ക് ആവുമോ എന്നാണ്. ബാലറാം തന്നെ എഴുതിയ പിൻകുറിപ്പിൽ, രാധാകൃഷ്ണൻ തന്റെ എഴുത്തിലൂടെ നടത്തിയ അന്വേഷണത്തെ കുറിച്ച് പറയുന്നുണ്ട്: "മാനവികതയുടെ ഏറ്റവും വലിയ ശത്രു ആരാണെന്ന ചോദ്യത്തിന് [രാധാകൃഷ്ണൻ] കണ്ടെത്തിയ ഉത്തരം: സിദ്ധാന്തമാണ് ശത്രു... സിദ്ധാന്തങ്ങൾക്ക് പകരം നിൽക്കാൻ എന്തുണ്ട് എന്ന ചോദ്യം രചനാജീവിതത്തിൽ പലപ്പോഴായും ഉയർത്തിയിട്ടുണ്ടെങ്കിലും തൃപ്‌തികരമായ ഒരുത്തരത്തിൽ എത്താൻ എഴുത്തിലെ അന്വേഷണങ്ങൾക്ക് സാധിച്ചോ എന്നത് സംശയമാണ്". ബാലറാം തുടർന്ന് പറയുന്നു: "ദർശനങ്ങളുടെ യാന്ത്രികമായ പ്രയോഗശീലങ്ങളെ മറികടക്കാൻ മാനവികമായ നോട്ടങ്ങൾ കൊണ്ടേ കഴിയൂ. എം. പി. രാധാകൃഷ്ണൻ ഇക്കാര്യം എന്നും പറഞ്ഞു പോന്നിട്ടുണ്ട്".
എന്നാൽ രാധാകൃഷ്ണന്റെ എഴുത്തിലെ ഈ "സിദ്ധാന്തമില്ലായ്മ" സൈദ്ധാന്തികമായിത്തന്നെയാണ് യഥാർത്ഥത്തിൽ വായിക്കപ്പെടേണ്ടത്. ജീവനുള്ള സിദ്ധാന്തം മാനവികമായ നോട്ടത്തിന്റെ ശത്രു അല്ല; മറിച്ച്, മാനവികമായ നോട്ടമാണ് ശരിയായ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. എന്നാൽ നിലനിൽക്കുന്ന അവസ്ഥയുടെ ഭൗതികമായ കാരണങ്ങൾ തിരയുക വഴിയും അവയെ അതിവർത്തിക്കാനുള്ള മാർഗ്ഗം നിർദ്ദേശിക്കുക വഴിയും സർഗ്ഗാത്മകമായ സിദ്ധാന്തം വളരെ വേഗം തന്നെ ഈ നോട്ടത്തിന്റെ പരിമിതികൾ മറികടക്കുന്നു. അങ്ങനെ നോക്കുമ്പോൾ മാനവികതയുടെ ശത്രു സിദ്ധാന്തമല്ല, സിദ്ധാന്തത്തിന്റെ വക്രീകരണമാണ്. ദർശനത്തിന്റെ ഈ യാന്ത്രികമായ, വക്രീകരിച്ച രൂപത്തിനെതിരെ ആണ് രാധാകൃഷ്ണന്റെ കലാപം.
'മൃത്യുസന്ധി'യുടെ വിമോചനസാദ്ധ്യതകൾ
പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്നത് പോലെ തന്നെ, "മൃത്യുസന്ധി" (dead-end) എന്ന സങ്കല്പനം ആണ് ഇതിലെ എഴുത്തുകളെ ഏകോപിപ്പിക്കുന്ന ഘടകം. രാധാകൃഷ്ണന്റെ അന്വേഷണങ്ങളിൽ ഈ ആശയത്തിനുള്ള സ്ഥാനം ബാലറാം മുഖവുരയിൽ വ്യക്തമാക്കുന്നുണ്ട്: "വ്യക്തിജീവിതത്തിലും എഴുത്തു ജീവിതത്തിലും താനകപ്പെട്ട 'മൃത്യുസന്ധി'കളെ സർഗ്ഗാത്മകതയുടെ ഊർജ്ജം കൊണ്ട് മാത്രം പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്തതിന്റെ ബാക്കിപത്രമാണ് ഈ കൃതി.... 'മൃത്യുസന്ധി' എന്ന ദാർശനിക സങ്കൽപ്പനത്തിന്റെ ആവിഷ്കാരത്തിലാണ് ഈ അന്വേഷണങ്ങൾ അദ്ദേഹത്തെ കൊണ്ടു ചെന്നെത്തിച്ചത്."
രാധാകൃഷ്ണന്റെ ആദ്യകാലരചനകളിൽ മൃത്യുസന്ധി വ്യക്തിതലത്തിലുള്ള ഒരു അനുഭവം ആയാണ് പ്രത്യക്ഷപ്പെടുന്നത്. ഈ കാലഘട്ടത്തെ കുറിച്ച് രാധാകൃഷ്ണൻ തന്നെ സൂചിപ്പിക്കുന്നുണ്ട്: "എഴുപതുകളിലെ ബോധകലാപങ്ങൾക്ക് ഒട്ടേറെ മാനങ്ങൾ ഉണ്ടായിരുന്നു... ഒരു വശത്ത് ചിന്തയിൽ നിരന്തരമായി ഞങ്ങൾ ലോകത്തെ വിചാരണ ചെയ്തുകൊണ്ടിരുന്നു. മറുവശത്ത് ദൈവമോ സദാചാരമോ സ്വീകാര്യമാവാതെ ആത്മവിചാരണയും ചെയ്തുകൊണ്ടിരുന്നു... ഞങ്ങളുടെ ലെക്സിക്കണിലെ ശ്രദ്ധേയമായ ഒരു പദം dead-end ആയിരുന്നു. Dead-end ന്റെ ഭൂമിക രാവും പകലും ഞങ്ങൾ താണ്ടി... ഈ മൃത്യുസന്ധി ഞങ്ങളെ സംബന്ധിച്ചേടത്തോളം ഒരു കേട്ടുകേൾവിയായിരുന്നില്ല, സത്യത്തിൽ അത് ഞങ്ങൾ തന്നെയായിരുന്നു". ഈ പുസ്തകത്തിലെ ലേഖനങ്ങൾ കാലാനുക്രമത്തിൽ വായിക്കുമ്പോൾ നമ്മൾ കാണുന്നത് മൃത്യുസന്ധി എന്ന സങ്കൽപ്പനത്തിന്റെ വ്യക്തിതലത്തിൽ നിന്നും സാമൂഹികതലത്തിലേക്കുള്ള പരിണാമമാണ്.
രാധാകൃഷ്ണന്റെ എഴുത്തിൽ "മൃത്യുസന്ധി"ക്ക് വന്നുചേരുന്ന ഈ പരിണാമം ഒരു സൈദ്ധാന്തികസൃഷ്ടി അല്ല. താൻ ജീവിക്കുന്ന സാമൂഹികസാഹചര്യങ്ങളോടുള്ള പ്രതികരണങ്ങളിൽ രാധാകൃഷ്ണൻ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധതയാണ് ഈ പരിണാമത്തിന്റെ ചാലകശക്തി. എഴുപതുകളിലെ ക്ഷേമരാഷ്ട്ര സാമൂഹികഘടനയിൽ നിന്ന് ഇന്നത്തെ കഴുത്തറപ്പൻ മുതലാളിത്തത്തിലേക്കുള്ള മാറ്റമാണ് ഇതിന്റെ സാമൂഹികപശ്ചാത്തലം. എഴുപതുകളിൽ "അസംബന്ധ" യാഥാർഥ്യത്തെ മുൻനിർത്തി രാധാകൃഷ്ണൻ എന്ന വ്യക്തിയാണ് മൃത്യുസന്ധിയെ അഭിമുഖീകരിച്ചതെങ്കിൽ ഇന്ന് മനുഷ്യസമൂഹം തന്നെയാണ് മൃത്യുസന്ധിയെ അഭിമുഖീകരിക്കുന്നത്.
"മൃത്യുസന്ധി"യുടെ ഈ പരിണാമത്തിന്റെ കാരണം വിപണിയുടെ സർവ്വാധിപത്യമാണ്. സർവ്വവ്യാപിയായ വിപണി ഉൽപ്പാദിപ്പിക്കുന്ന അപരിഹാര്യങ്ങളായ വൈരുദ്ധ്യങ്ങളും അതുയർത്തുന്ന ഉൽക്കണ്ഠയും അന്യവൽക്കരവും സമൂഹത്തെ മുഴുവൻ മൃത്യുസന്ധിയിൽ എത്തിച്ചിരിക്കുന്നു. മൃത്യുസന്ധി എന്നത് വ്യക്തിതലത്തിലുള്ള അനുഭവത്തിൽ നിന്നും പരിണമിച്ച് സാമൂഹികയാഥാർഥ്യമാവുന്നു. ഈ പരിണാമം കൃത്യമായി അടയാളപ്പെടുത്തുന്നു എന്നത് രാധാകൃഷ്ണന്റെ പുസ്തകത്തിന്റെ ഏറ്റവും വലിയ ശക്തി ആണ്.
2012 ൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു: "പേടിപ്പെടുത്തുന്ന ഒരു സത്യം ഇന്ന് നമ്മെ ചൂഴ്ന്നു നിൽക്കുന്നുണ്ട്: ഒന്നൊഴിയാതെ ജീവിതത്തിന്റെ സമസ്തഘടകങ്ങളും കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു. രക്തബന്ധവും പ്രണയബന്ധവും ഗുരുശിഷ്യബന്ധവും എഴുത്തും ലൈംഗികതയും രാഷ്ട്രീയാവബോധവും ആത്മീയതയും എല്ലാം ചന്തവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഭൂമുഖത്തെ മുഴുവൻ മനുഷ്യരാശിയെയും കമ്പോളം വിഴുങ്ങിയിരിക്കുന്നു... ആഗോളകമ്പോളമാണ് ഇന്ന് മനുഷ്യരാശിയുടെ യജമാനൻ. ഈ യജമാനനെ ഉന്മൂലനം ചെയ്യാതെ രക്ഷയില്ല." വിപണിനിർമ്മിതമായ സാമൂഹികമൃത്യുസന്ധി രാധാകൃഷ്ണന്റെ പുതിയ രചനകളിലെ പ്രധാന പ്രമേയമാണെന്ന് തന്നെ പറയാം. 'ഒരു തലശ്ശേരിക്കാരന്റെ ആത്മഗതങ്ങൾ' എന്ന ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: "തലങ്ങും വിലങ്ങും ഭൂമിയെ മുഴുവനായും ചൂഴ്ന്ന് നിൽക്കുന്ന വിപണിയുടെ അഷ്ടദിക് പാലകരാണ് ഇന്ന് ഭരണകർത്താക്കൾ. ചത്താലും കൊന്നാലും വ്യഭിചാരിച്ചാലും വേണ്ടില്ല, ഈ വിപണിയുടെ പരിപാലനമാണ് ഇന്ന് കാര്യം. പുണ്യവാളന്മാരും പാപികളും രോഗികളും ഭോഗികളും യോഗികളുമെല്ലാം ആറ്റുനോറ്റ് ഈ ചന്തക്ക് കാവലിരുന്നു."
മനുഷ്യനും സമൂഹവും ഇന്നെത്തിനിൽക്കുന്ന മൃത്യുസന്ധിയെ രാധാകൃഷ്ണൻ അടയാളപ്പെടുത്തുന്നത് സൈദ്ധാന്തികതലത്തിൽ നിന്നുകൊണ്ടല്ല, മാനവികനോട്ടം കൊണ്ടാണ്. ഒരു കവിയുടെ സംവേദനക്ഷമതയും അവബോധവുമാണ് ഇതിൽ രാധാകൃഷ്ണന് വഴികാട്ടുന്നത്. പ്രകൃതിയും മനുഷ്യനും വ്യവസ്ഥയും സംസ്കാരവും രാഷ്രീയവും എല്ലാം ഇന്ന് ഒരു dead-end നെ അഭിമുഖീകരിക്കുകയാണ്. ഇത് പോലെ മുന്നോട്ടു പോയാൽ സർവ്വനാശമാവും ഫലം എന്നത് സാമാന്യബോധമാണ്. ഈ "സാമൂഹികമൃത്യുസന്ധി"യെ തന്നെയാണ് മാർക്സ് general social crisis എന്ന് വിളിച്ചത്.
ഈ മൃത്യുസന്ധി ഏതൊരു റാഡിക്കലിനെയും പോലെ രാധാകൃഷ്ണനിലും ഉണ്ടാക്കുന്നത് പ്രതീക്ഷയാണ്. മൃത്യുസന്ധികൾ എല്ലായ്പ്പോഴും വിപ്ലവകരമായ സാധ്യതകൾ കൊണ്ട് സമ്പന്നമാണ് എന്ന് മാർക്സ് മനസ്സിലാക്കിയത് പോലെ തന്നെ രാധാകൃഷ്ണനും മനസ്സിലാക്കുന്നു. വിപ്ലവകരമായ മാറ്റങ്ങൾക്ക് ചാലകശക്തിയേകാൻ ഇത്തരം മൃത്യുസന്ധികൾ പലപ്പോഴും അനിവാര്യമാണ്. അതുകൊണ്ടു തന്നെ സാമൂഹികമൃത്യുസന്ധി രാധാകൃഷ്ണനിൽ ഉണ്ടാക്കുന്നത് നൈരാശ്യമോ വിഷാദമോ അല്ല; മൃത്യുസന്ധികളെ സൃഷ്ടിപരത കൊണ്ടാണ് എതിരിടേണ്ടത് എന്നാണ് രാധാകൃഷ്ണന്റെ ആശയം. രാധാകൃഷ്ണൻ വിളിച്ചു പറയുന്നു: "ആപൽക്കരമായി സൃഷ്ടിക്കുക".
മൃത്യുസന്ധിയെ ഊർജ്ജ സ്രോതസ്സാക്കി മാറ്റാനാണ് രാധാകൃഷ്ണൻ നമ്മോടാവശ്യപ്പെടുന്നത്. "കാഫ്കയിലും നീഷെയിലും മൃത്യുസന്ധി ഒരു പ്രത്യേകരീതിയിൽ ഊർജ്ജഖനിയായി മാറുന്നത് നമുക്ക് കാണാനാവും" എന്ന് രാധാകൃഷ്ണൻ സൂചിപ്പിക്കുന്നുണ്ട്. "മൃത്യുസന്ധികളെ ആത്മപ്രകാശനം കൊണ്ട് നേരിട്ട ഒരു പുരുഷസിംഹം" എന്നാണ് അദ്ദേഹം എം. എൻ. വിജയനെ വിശേഷിപ്പിക്കുന്നത്. "ജ്വാലകളപഹരിക്കാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്നവരാണ് പ്രോമിത്യൂസുകൾ എന്ന ഉദാത്തദർശനമുള്ള, ഒഴുക്കിനെതിരെ നീന്താൻ കെൽപ്പുള്ള, മൂല്യങ്ങളുടെ കീഴ്മേൽ മറിക്കലിൽ കുറഞ്ഞ ഒന്നും നമ്മെ രക്ഷിക്കില്ലെന്ന കാഴ്ചപ്പാടുള്ള... കോറസ്സുകൾക്ക് ജന്മം നൽകുക" എന്ന് രാധാകൃഷ്ണൻ 1970ൽ എഴുതുന്നുണ്ട്.
Dead-end എന്നത് എല്ലാ വഴികളും മുട്ടിയ അവസ്ഥ മാത്രമല്ല, ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത അവസ്ഥ കൂടിയാണ്. ഓടി രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടയുമ്പോൾ എങ്ങനെയാണ് പൂച്ചയെ ശൗര്യം ബാധിക്കുന്നത് എന്ന് നാം കാണാറുള്ളതാണ്. ഇതുപോലുള്ള ഒരു സർഗ്ഗപരമായ ശൗര്യം മൃത്യുസന്ധി വ്യക്തിയിലും സമൂഹത്തിലും ഉണ്ടാക്കും എന്ന് രാധാകൃഷ്ണൻ പ്രതീക്ഷിക്കുന്നു.
വാക്കിന്റെ വിമോചനം
വ്യക്തിപരമായും സാമൂഹികമായും നമ്മെ ഗ്രസിച്ചിരിക്കുന്ന ജീർണ്ണതയുടെ വലിയ രക്തസാക്ഷി വാക്ക് ആണ്. വിപണിയുടെ കൈയ്യേറ്റങ്ങളിൽ രാധാകൃഷ്ണനെ ഏറ്റവും അസ്വസ്ഥനാക്കുന്നത് വാക്കിന്റെ കീഴ്പ്പെടലും ഷണ്ഡീകരണവും ആണ്. വിപണിയുടെ യുക്തി വാക്കുകളെയും പിടികൂടിയ ഭീകരമായ അവസ്ഥ രാധാകൃഷ്ണൻ വിവരിക്കുന്നുണ്ട്: "ഉപഭോക്താവും ചരക്കും തമ്മിലുള്ള ബന്ധമേ ഇന്ന് ഉച്ചാരകനും വാക്കും തമ്മിലുള്ളൂ... നുണകൾ കൊണ്ട് കോട്ടകെട്ടുന്ന അധികാരിവർഗ്ഗം ചരക്കുകൾ മാത്രമല്ല വാക്കുകളും കൈയ്യടക്കി വെക്കുന്നു. ഈ മനുഷ്യർ എറിഞ്ഞു കൊടുക്കുന്ന വാക്കുകൾ ഏറ്റുപറയാനുള്ള സ്വാതന്ത്ര്യമേ ഇന്ന് പൗരനുള്ളൂ".
വാക്കിനെ തടവിൽ വെക്കേണ്ടത് ഭരണവർഗ്ഗത്തിന്റെ ആവശ്യമാണ്, കാരണം മനുഷ്യനിൽ വിമോചനാവബോധം നെയ്തെടുക്കുന്നത് വാക്കുകളാണ്. നിയോലിബറൽ മുതലാളിത്തം വാക്കുകളെ നിലക്ക് നിർത്തുന്നത് പലപ്പോഴും മർദ്ദനമുറകൾ കൊണ്ടല്ല, വിപണിയുടെ തലോടലും ഇക്കിളിയും കൊണ്ടാണ്. വാണിഭ കെട്ടുകാഴ്ചയായ സാഹിത്യോത്സവങ്ങളുടെ തിണ്ണനിരങ്ങുന്ന എഴുത്തുകാർക്ക് എങ്ങനെയാണ് തീ തുപ്പുന്ന വാക്കുച്ചരിക്കാൻ പറ്റുക? ഈ അവസ്ഥ രാധാകൃഷ്ണനിലെ കലാപകാരിയെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്: "വാക്ക് ഇന്ന് വീറുകെട്ട ഒരു ജീവിയാണ്. ചോരയും നീരും വറ്റിയ ഒരു സ്വത്വം. വാക്കിന്റെ മൗലികാസ്‌പന്ദനം വായനക്കാരനിലേക്ക് പ്രസരിപ്പിക്കാൻ നമുക്ക് കഴിയുന്നില്ല... ഉച്ചരിക്കുന്ന വാക്കിന് ഇന്ന് ഊർജ്ജപ്രസരണശേഷി നഷ്ടപ്പെട്ടിരിക്കുന്നു".
വാക്കിന്റെ വിമോചനം മനുഷ്യവിമോചനത്തിന്റെ മുന്നുപാധി ആണ്. വിപണിയുടെ ഇക്കിളികളെയും ഭരണകൂടത്തിന്റെ മർദ്ദനങ്ങളെയും ഒരേ പോലെ എതിർത്തുകൊണ്ട് വാക്കിനെ വീണ്ടെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് രാധാകൃഷ്ണൻ നിരന്തരം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്: "പഴകി, കാലഹരണപ്പെട്ട പ്രതീകങ്ങൾ കൊണ്ട് മനുഷ്യാവസ്ഥയെ വിശകലനം ചെയ്യാനാവില്ല. കടം വാങ്ങിയ വാക്കുകളെ കൊണ്ട് ലോകത്തെ സ്പർശിച്ചറിയാനുമാകില്ല... സ്വതന്ത്രമായി വാക്കുച്ചരിക്കാനും ചത്തുമലച്ച വാക്കുകളെ കുഴിച്ചു മൂടാനും വക്താവിന് കഴിയണം. ബോധത്തിന്റെ തീച്ചൂളയിൽ പുതിയ വാക്കുകളെ വിളക്കിയെടുക്കാനും സമൂഹചേതനക്ക് കൈമാറാനും കഴിയണം".
"മൃത്യുസന്ധി" കൈകാര്യം ചെയ്യുന്ന മറ്റൊരു സുപ്രധാന പ്രമേയം ഇടതുപക്ഷത്തിന്റെ അപചയമാണ്. രാധാകൃഷ്ണന്റെ ലേഖനങ്ങൾ ഇടതുപക്ഷ ജീർണ്ണതയെ ആഴത്തിൽ അടയാളപ്പെടുത്തുന്നതിൽ വിജയിക്കുന്നുണ്ട്. "സർഗ്ഗസംവാദങ്ങൾ സ്വപ്നം കാണുന്ന അണികൾക്കെതിരേ ഫലത്തിൽ ഗൂഡാലോചന നടത്തുന്ന ഒരു പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജീർണ്ണിച്ച് പോയിരിക്കുന്നു" എന്നാണ് രാധാകൃഷ്ണൻ പുസ്തകത്തിനെഴുതിയ ആമുഖത്തിൽ പറയുന്നത്. സമൂഹവും വാക്കും എത്തിച്ചേർന്നിരിക്കുന്ന ജീർണ്ണതയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഇടതുപക്ഷത്തിന് ഒളിച്ചോടാനാവില്ല എന്ന് രാധാകൃഷ്ണൻ നിരന്തരം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. 'കാലഹരണപ്പെട്ട യുക്തികൾ' എന്ന ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: "വർഗ്ഗീയതയും വംശീയതയും ജാതീയതയും അരങ്ങുതകർക്കുന്ന ഇന്നത്തെ കേരളരാഷ്ട്രീയം സ്വയംഭൂവായി സംഭവിച്ചതല്ല. ഇടതുപക്ഷ നേതൃത്വത്തിന്റെ സ്വയംകൃതാനർഥമായി ഇന്നത്തെ രാഷ്ട്രീയ തരിശുഭൂമിയെ നാം തിരിച്ചറിയേണ്ടതുണ്ട്".
അവബോധത്തിന്റെ വീണ്ടെടുപ്പ്
വ്യക്തിയെയും സമൂഹത്തെയും വാക്കിനേയും രാഷ്ട്രീയത്തെയും ഗ്രസിച്ച് നിൽക്കുന്ന മൃത്യുസന്ധിയെ രാധാകൃഷ്ണൻ ഈ പുസ്തകത്തിൽ സൂക്ഷ്മമായി അനാവരണം ചെയ്യുന്നുണ്ട്. അതിന് അദ്ദേഹത്തെ സഹായിക്കുന്നത് ഒരു കവിയുടെ സംവേദനക്ഷമതയും ഉൾക്കാഴ്ചയുമാണ്. എന്നാൽ ഈ മൃത്യുസന്ധിയുടെ കാരണവും പരിഹാരവും നിർദ്ദേശിക്കുന്ന ഘട്ടങ്ങളിൽ മാനുഷികമായ നോട്ടം മാത്രം മുൻനിർത്തിയുള്ള ചിന്തയുടെ ന്യൂനത നമുക്കനുഭവപ്പെടുന്നുണ്ട്. ഇത് രാധാകൃഷ്ണന്റെ വിശകലനരീതിശാസ്ത്രത്തിന്റെ പോരായ്മ ആയിട്ടുതന്നെ കാണേണ്ടതുണ്ട്.
ഈ പുസ്തകത്തിൽ അവബോധം, ഉൽബുദ്ധത, തിരിച്ചറിവ് എന്നീ വാക്കുകൾ രാധാകൃഷ്ണൻ നിരന്തരമായി ഉപയോഗിച്ചിരിക്കുന്നതായി കാണാം. "ആഗോളമൂലധനം രൂപകൽപ്പന ചെയ്തെടുത്ത ഒരു രാവണൻകോട്ടയിൽ ബന്ദിയാക്കപ്പെട്ട മട്ടിൽ കഴിയുകയാണ് ഇന്ന് മനുഷ്യരാശിയുടെ അവബോധം. ഈ അവബോധത്തെ എങ്ങനെ മോചിപ്പിച്ചെടുക്കാം എന്നതാണ് ഇന്നത്തെ കാതലായ പ്രശ്നം" എന്ന് രാധാകൃഷ്ണൻ 'ഒരു തലശ്ശേരിക്കാരന്റെ ആത്മഗതങ്ങ'ളിൽ പറയുന്നുണ്ട്. സാമൂഹികമൃത്യുസന്ധിയെ മറികടക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനം രാധാകൃഷ്ണനെ സംബന്ധിച്ചെടുത്തോളം ജനകീയാവബോധത്തിന്റെയും ഉൽബുദ്ധതയുടെയും തിരിച്ചറിവിന്റെയും വീണ്ടെടുപ്പാണ്.
എന്നാൽ ഈ വീണ്ടെടുപ്പിനെ ചിന്താമണ്ഡലത്തിൽ ഒതുങ്ങിനിൽക്കുന്ന ഒരു പദ്ധതി ആയിട്ടാണ് രാധാകൃഷ്ണൻ കാണുന്നത്. ഉത്ബുദ്ധതയുടെ കൈമോശം ഭൗതികവും വ്യവസ്ഥാപരവുമായ കാരണങ്ങൾ കൊണ്ട് വന്നുഭവിച്ചതാണെന്നും അതിന്റെ വീണ്ടെടുപ്പ് അതിനാൽ തന്നെ പ്രാഥമികമായും ഒരു വർഗ്ഗപരമായ പദ്ധതി ആണെന്നും രാധാകൃഷ്ണൻ തിരിച്ചറിയുന്നില്ല. ഇത് അദ്ദേഹത്തിന്റെ രീതിശാസ്ത്രത്തിന്റെ ശക്തമായ ആശയവാദചായ്‌വ് മൂലം ആണ്.
ആശയവാദത്തോടുള്ള ആഭിമുഖ്യം കാരണം രാധാകൃഷ്ണന്റെ വിശകലനങ്ങൾക്ക് ബോധമണ്ഡലത്തിന്റെ ചട്ടക്കൂട് ഭേദിച്ച് പുറത്തു കടക്കാൻ ആവുന്നില്ല. അതുകൊണ്ട് തന്നെ അവബോധത്തിന്റെ വീണ്ടെടുപ്പ് വ്യവസ്ഥയുടെ അതിവർത്തനം എന്ന വർഗ്ഗപരമായ പദ്ധതിയുമായി വൈരുദ്ധ്യാത്മകമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്ന യാഥാർഥ്യം അദ്ദേഹം കണക്കിലെടുക്കുന്നില്ല. ഇത് ഒരു പരിമിതി തന്നെ ആണെങ്കിലും രാധാകൃഷ്ണനെ പോലെയുള്ള ധിഷണാശാലികളെ മനസ്സിൽ കണ്ടു കൊണ്ടുള്ള ലെനിന്റെ പ്രസ്താവം പ്രധാനമാണ്: "Intelligent idealism is closer to intelligent materialism than stupid materialism".
ഇടതുപക്ഷത്തിന്റെ ജീർണ്ണത ആ പ്രസ്ഥാനത്തെയും അതിനോട് കൂറ് പുലർത്തുന്ന എഴുത്തുകാരെയും യാന്ത്രികമായ ഭൗതികവാദത്തിൽ തളച്ചിട്ടിരിക്കുകയാണ്. സർഗ്ഗാത്മകതയുടെ കണിക പോലും ഇല്ലാത്ത ഈ ഭൗതികവാദം അവർ ഉപയോഗിക്കുന്നതാവട്ടെ വ്യവസ്ഥയുടെ സംരക്ഷണത്തിന് വേണ്ടിയും! "നല്ല ഭരണം" കൊണ്ട് തീർക്കാനാവാത്ത ഒരു പ്രശ്നവും അവരുടെ നോട്ടത്തിൽ ഈ വ്യവസ്ഥക്കില്ല. എന്നാൽ ഒരു കവിയുടെ നോട്ടം കൊണ്ട് രാധാകൃഷ്ണൻ വ്യവസ്ഥയുടെ മൃത്യുസന്ധി ഗ്രഹിക്കുന്നുണ്ട്. സമൂഹത്തോടും അക്ഷരത്തോടും തന്റെ മനഃസ്സാക്ഷിയോടും ഉള്ള ആത്മാർത്ഥത കൊണ്ടും, അധികാരത്തോട് ഏറ്റുമുട്ടാൻ യാതൊരു മടിയും ഇല്ലാത്തതുകൊണ്ടും, അദ്ദേഹം അത് വിളിച്ചു പറയുന്നു. ഈ വിളിച്ചു പറയലിന് ചില പരിമിതികൾ ഉണ്ടെങ്കിലും വ്യവസ്ഥയുടെ ഗുണഭോക്താക്കളായ കപടബുദ്ധിജീവികളുടെ പ്രാകൃത "ഭൗതികവാദ"ത്തേക്കാൾ എത്രയോ മൂല്യം അതിനുണ്ട്.
മാർക്സിസത്തിന്റെ അന്തഃസത്തയെ കുറിച്ച് രാധാകൃഷ്ണൻ പറയുന്നു: "ജീവിതത്തിന്റെ കാര്യവും കാരണവും ആത്മപ്രകാശനം തന്നെ. മാർക്സിസം അതിന്റെ അന്തഃസ്സത്തയിൽ സ്വച്ഛന്ദ ജീവിതത്തിന്റെ കലയും ശാസ്ത്രവുമാണ്... ജീവിതത്തിന്റെ സർഗ്ഗാത്മകത മാർക്സിസ്റ്റ് ലോകക്രമത്തിന്റെ നിബന്ധനയാണെന്ന് മാർക്സ് വ്യക്തമാക്കുന്നു. അന്യവൽക്കരണം മുതലാളിത്തവ്യവസ്ഥയുടെ നിബന്ധനയാകുമ്പോൾ ആത്മപ്രകാശം കമ്മ്യൂണിസ്റ്റ് ലോകത്തിന്റെ നിബന്ധനയായിത്തീരുന്നു". തന്റെ എഴുത്തിൽ മാർക്സിസത്തിന്റെ രീതിശാസ്ത്രം ഉപയോഗിക്കാത്ത ഒരാളിൽ നിന്നും വരുന്ന ഇത്ര കൃത്യവും കാവ്യാത്മകവും ആയ മാർക്സിസത്തെ കുറിച്ചുള്ള അടയാളപ്പെടുത്തൽ അത്ഭുതകരമാണ്. ഇതിനർത്ഥം, ജീർണ്ണതയെ വെള്ളപൂശാൻ മാർക്സിസത്തിന്റെ ബാനർ ഉപയോഗിക്കുന്ന "കൊട്ടാരം ബുദ്ധിജീവി"കളേക്കാൾ എത്രയോ ആഴത്തിലും മൗലികമായും രാധാകൃഷ്ണൻ മാർക്സിനെ മനസ്സിലാക്കുന്നു എന്നാണ്.
പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പിൻകുറിപ്പുകളിൽ ഒന്നിൽ രാധാകൃഷ്ണനെ "കലാപവ്യക്തിത്വം" എന്നാണ് ബാലറാം വിശേഷിപ്പിക്കുന്നത്. ഈ പുസ്തകത്തിലെ എഴുത്തുകൾ അതിന് തെളിവാണ്. രാധാകൃഷ്ണന്റെ തന്നെ വാക്കുകളിൽ, "എഴുത്ത് വെറും പ്രദർശനേച്ഛയായി മാറിയിരിക്കു"ന്ന സാഹചര്യത്തിൽ, "കവികൾ പോലും ശവം തീനികളാവുന്ന കാല"ത്ത്, ബോധകലാപത്തിനായുള്ള തുറന്ന ആഹ്വാനം പേറുന്ന ഈ എഴുത്തുകൾക്ക് അനന്യമായ മൂല്യമുണ്ട്.
ലൂക്കാച്ച് ലെനിനെ കുറിച്ച് നടത്തിയ ഒരു നിരീക്ഷണം ഉണ്ട്, അതിങ്ങനെയാണ്: "Beyond the significance of his actions and his writings, the figure of Lenin as the very embodiment of permanent readiness represents an ineradicable value". രാധാകൃഷ്ണനെ സംബന്ധിച്ചെടുത്തോളവും ഇതിന് സമാനമായ ഒരു അടയാളപ്പെടുത്തൽ നടത്താവുന്നതാണ്. അദ്ദേഹത്തിന്റെ എഴുത്തിലെ ഉള്ളടക്കം മാത്രമല്ല, ആ എഴുത്ത് മുറുകെപ്പിടിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന ധൈഷണിക സത്യസന്ധതയും, മാനവികതയും, അധികാരത്തോട് രാജിയാവാൻ ഒരുക്കമില്ലാത്ത ധീരതയും, സമൂഹം തന്നെ മൃത്യുസന്ധിയെ മുഖാമുഖം കാണുന്ന കാലഘട്ടത്തിൽ വിലമതിക്കാനാവാത്ത മൂല്യങ്ങളാണ്. ബാലറാം സൂചിപ്പിക്കും പോലെ, "കലയോടുള്ള (ജീവിതത്തോടും) അസാമാന്യവും അസാധാരണവുമായ ഇച്ഛയുടെ പൈതൃകം ദൈവികമായ ഭ്രാന്തെന്ന പോലെ ഇന്ന് അഞ്ചുപതിറ്റാണ്ടുകൾക്ക് ശേഷവും എം. പി. രാധാകൃഷ്ണൻ അക്ഷരാർത്ഥത്തിൽ പിന്തുടരുക തന്നെയാണ്".
('മറുവാക്ക്' മാസികയുടെ ഏപ്രിൽ 2025 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)